അബൂ സഈദ്(റ)ൽ നിന്ന് നിവേദനം: ക്വിയാമത്തു നാളിലെ വിചാരണയിൽ അടിമയോട് ചോദിക്കപ്പെടും, “നിനക്ക് നാം കേൾവിയും കാഴ്ചയും സന്താനങ്ങളും നൽകിയിരുന്നില്ലേ? കാലികളും കൃഷിയും അധീനപ്പെടുത്തിതന്നിരുന്നില്ലേ? നേതാവാക്കുകയും നികുതി പിരിക്കുകയും ചെയ്തിരുന്നില്ല്? അപ്പോൾ ഇങ്ങനെയൊരു ദിവസത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് നീ കരുതിയിരുന്നുവോ? അപ്പോഴവൻ പറയും, ‘ഇല്ല’. എങ്കിൽ അന്ന് നീ എന്നെ മറന്നതുപോലെ ഇന്ന് ഞാൻ നിന്നെയും മറക്കുന്നു” (ഇമാം തിർമിദി).
മനുഷ്യൻ ദുനിയാവിൽ ജീവിച്ചു കൊണ്ടിരിക്കുമ്പോൾ അവൻ അനുഭവിക്കുന്ന അനുഗ്രഹങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട് അല്ലാഹു ചോദിക്കുന്ന ഈ ചോദ്യത്തിന് നാഥാ, ഞാൻ ഒരു നിമിഷം പോലും ദുനിയാവിൽ നിന്നെ വിസ്മരിച്ചു ജീവിച്ചിരുന്നില്ല എന്ന് പറയുവാൻ നമ്മിലെത്ര പേർക്ക് സാധിക്കുമെന്ന് ഇപ്പോൾ തന്നെ ചിന്തിച്ചു തുടങ്ങുക. യഥാർത്ഥ വിചാരണയ്ക്ക് മുമ്പായി സ്വന്തത്തെ അവനവൻ വിചാരണ ചെയ്തു നോക്കണമെന്ന മഹാനായ ഉമർ(റ)വിന്റെ വാക്കുകൾ ഇത്തരുണത്തിൽ പ്രത്യേകം ഓർക്കുക.
എന്തെല്ലാം കഴിവുകളുള്ള മനുഷ്യരാണ് ഇഹലോകത്തിൽ ജീവിക്കുന്നത്. എന്നാൽ സ്വന്തം കഴിവ് കൊണ്ട് മാത്രം എന്തെങ്കിലും നേടിയെടുക്കുവാൻ സാധിച്ചു എന്നാർക്കെങ്കിലും അവകാശപ്പെടാൻ സാധിക്കുമോ? ഈ കഴിവുകൾ പോലും നമുക്ക് പതിച്ചു തരുന്നവൻ പ്രപഞ്ച നാഥനാണെന്നല്ലേ ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത്. ആ റബ്ബിന്റെ അനുഗ്രഹങ്ങൾക്ക്, ഔദാര്യങ്ങൾക്ക് ശുക്‌റ് ചെയ്യാതെ, ഭൂമിയിൽ താന്തോന്നികളായി നടന്നാൽ നരകമല്ലാതെ പരലോകത്ത് നമുക്ക് മെറ്റെന്താണ് നേടാൻ കഴിയുക?
അടിമയ്ക്ക് തന്റെ നാഥനോട് നന്ദി കാണിക്കുവാൻ ഒന്നാമതായി സ്വീകരിക്കേണ്ടത് ലാഇലാഹ ഇല്ലള്ളാഹ് എന്ന വിശ്വാസമാണ്.
സർവ്വ ലോകങ്ങളുടെയും സൃഷ്ടാവും പരിപാലകനുമായ അല്ലാഹുവിനെ അവന്റെ പ്രവാചകൻ പരിചയപ്പെടുത്തിയതുപോലെ, അവന്റെ ഗ്രന്ഥത്തിൽ (ക്വുർആനിൽ) വിവരിച്ചു തന്നത് പോലെ വിശ്വസിക്കലാണ് ഒന്നാമതായി നന്ദി കാണിക്കുവാൻ മനുഷ്യർ ഈ ലോകത്തിൽ ചെയ്യേണ്ടത്. ഇതിലൂടെ റബ്ബിന് ഉലൂഹിയത്തിലും റുബൂബിയ്യത്തിലും അസ്മാ-സ്വിഫാത്തുകളിലും തുള്ള്യനായി ആരുമില്ലെന്ന യഥാർത്ഥമായ തൗഹീദ് ഹൃദയത്തിൽ വെച്ചുപിടിപ്പിക്കുന്നവൻ പരലോകത്ത് അല്ലാഹുവിന്റെ സംരക്ഷണത്തിലാകുമെന്ന് പ്രതീക്ഷിക്കാം.
ഈ തൗഹീദ് ഉറച്ച ഹൃദയങ്ങൾക്ക് ഒരിക്കലും, തന്നെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്ന റബ്ബിനെ ധിക്കരിച്ച് ഈ ദുനിയാവിൽ ജീവിക്കുവാൻ സാധ്യമല്ല. ഇനി മാനുഷികമായ തിൻമകൾ അവരിൽ വന്ന് പോയാൽ തന്നെയും കുറ്റബോധത്തോടെ പശ്ചാതപിച്ച് അല്ലാഹുവിലേക്ക് മടങ്ങുവാൻ അവന്റെ വിശ്വാസം അവന് സഹായകമായേക്കും. ഇങ്ങനെയുള്ള മനുഷ്യൻ അവനീ ലോകത്ത് അനുഭവിക്കുന്ന സർവ്വ കാര്യങ്ങൾക്കും റഹ്മാനായ റബ്ബിനെ സുതുതിച്ചും ശുക്‌റ് ചെയ്തും ജീവിക്കുമ്പോൾ പരലോകത്തെ ഭയാനകമായ ഹിസാബ്, അല്ലാഹു അവന് എളുപ്പമാക്കി കൊടുക്കുന്നു. മറിച്ചൊരു ജീവിതമാണ് ഈ നശ്വരമായ ലോകത്തിൽ അവൻ നയിക്കുന്നതെങ്കിൽ ഭാരിച്ച വിചാരണയിൽ പരാജയപ്പെടുന്ന നിർഭാഗ്യവാൻമാരുടെയും നിർഭാഗ്യവതികളുടെയും കൂട്ടത്തിൽ നാം ഉൾപ്പെട്ടുപോകും. അല്ലാഹു കാത്തു രക്ഷിക്കുമാറാകത്തെ. (ആമീൻ)
ഭൗതിക സൗകര്യങ്ങൾ വർദ്ധിക്കുമ്പോൾ പിശാച്ച് വിശ്വാസികളെ പ്രത്യേകിച്ചും അല്ലാഹുവിനെ വിസ്മരിക്കുന്ന വിഷയങ്ങളിലേക്ക് എളുപ്പം തെളിച്ചുകൊണ്ട് പോകും. വിനോദ വർത്തമാനങ്ങളും സംഗീതവും സിനിമയും ക്രിക്കറ്റും ഫുട്ബോളുമെല്ലാം ഹരമായി, മുഖ്യ അജണ്ടയായി നമ്മുടെ ജീവിതത്തെ തൂത്തുവാരുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്ന പിശാചിന്റെ കുതന്ത്രങ്ങളാണെന്ന് നാം തിരിച്ചറിയുക. ‘പിശാചിന്റെ കാലടികളെ നിങ്ങൾ പൈന്തുടരാതിരിക്കുകയും ചെയ്യുക’ എന്ന ക്വുർആനിന്റെ താക്കീത് വിശ്വാസികൾ സദാ ഓർത്തുകൊണ്ടിരിക്കണം. മഹാനായ സുലൈമാൻ നബി(അ)ക്ക് അനേകം കഴിവുകളും സമ്പത്തും അല്ലാഹു അധീനപ്പെടുത്തിക്കൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ക്വുർആൻ നമ്മെ പഠിപ്പിച്ചതു നോക്കൂ. അദ്ദേഹം പറഞ്ഞു: ‘ഞാൻ നന്ദി കാണിക്കുമോ അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്റെ രക്ഷിതാവ് എനിക്ക് നൽകിയ ആനുഗ്രഹത്തിൽപെട്ടതാകുന്നു ഇത്’. ഈയൊരു മാനസികാവസ്ഥയിലേക്ക് ഉയരുവാൻ ഈ ലോകത്തിലെ അനുഗ്രഹങ്ങളുടെ നടുവിൽ നിന്നുകൊണ്ട് നമുക്ക് സാധിച്ചാൽ അല്ലാഹുവിന്റെ നേർക്കു നേരെയുള്ള ചോദ്യം ചെയ്യലിൽ നിന്നും ഒരു പക്ഷെ, അവന്റെ കാരുണ്യത്തിൽ നമുക്ക് രക്ഷപ്പെടാനായേക്കാം. അല്ലാത്തപക്ഷം അവൻ വിസ്മരിക്കുന്ന, അവഗണിക്കുന്ന, ഹതഭാഗ്യരായി കത്തിക്കാളുന്ന നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്ന അതീവ ഭയാനകമായ അവസ്ഥയായിരിക്കും ഫലം. നാഥാ, ഈ ദുനിയാവിൽ നിന്നോട് നന്ദി കാണിക്കുന്ന ഇഖ്ലാസുള്ള അടിമകളായി ജീവിക്കുവാൻ നീ ഞങ്ങൾക്ക് തൗഫീഖ് നൽകേണമേ, ആമീൻ.







ഹദീഥ് വിച...